മലപ്പുറം: വിവാദമായ മലപ്പുറം ഒതായി മനാഫ് വധക്കേസില്‍ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. പി.വി. അന്‍വറിന്‍റെ സഹോദരി പുത്രന്‍മാരായ മാലങ്ങാടന്‍ ഷെഫീഖ്, മാലങ്ങാടന്‍ ഷെരീഫ് എന്നിവര്‍ കേസിലെ ഒന്നും മൂന്നും പ്രതികളാണ്.
കൂട്ടുപ്രതികളായ 17-ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരാണ് കേസിൽ വിചാരണ നേരിട്ടത്. 25 വര്‍ഷം ഒളിവിലായിരുന്നു നാല് പ്രതികളും.
മനാഫിന്‍റെ സഹോദരന്‍ അബ്ദുൾ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. കേസിൽ രണ്ടാം പ്രതിയായ അൻവർ അടക്കം 21 പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.
ഒതായി അങ്ങാടിയില്‍ വച്ച് രാവിലെ പതിനൊന്നരയോടെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13നാണ് കൊലപാതകം നടന്നത്.